Saturday, April 12, 2008

നാഗലിംഗപുഷ്പം



മഹാനന്ദി ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ആദ്യായി ഈ പൂവ് കണ്ടത്. കണ്ടപ്പോഴേ അതിന്റെ ഭംഗിയില്‍ ഞാന്‍ മയങ്ങി പോയെന്നു പറയാം. അവിടെ ഒരോ കോവിലിനുള്ളിലും വിഗ്രഹത്തില്‍ ഈ പൂവ് ചാര്‍ത്തിയിരിക്കുന്നത് കണ്ടു. കണ്ണു മുഴുവന്‍ പൂവിലായിരുന്നതിനാല്‍ ശ്രീകോവിലിലെ വിഗ്രഹവും അതിനു താഴെയുള്ള ഉറവയുമൊന്നും എന്റെ കണ്ണില്‍ പെട്ടിട്ടില്ല. കൂടെയുള്ളവരൊക്കെ ദൂരെയായിട്ടും ഞാനിങ്ങനെ പൂവിലും കണ്ണും നട്ട് മന്ദം മന്ദം നടന്നു. എങ്ങനെ ഇതിന്റെ പേരറിയുമെന്നായിരുന്നു ചിന്ത മുഴുവനും. അങ്ങനെ അവസാനം ഒരു പൂജാരിയുടെ മുന്നില്‍ ചെന്നു പെട്ടു. അങ്ങേരുടെ കൈയ്യില്‍ രുദ്രാക്ഷം വില്പനയ്ക്കുണ്ട്. അതില്‍ നിന്നും രണ്ടെണ്ണം വാങ്ങി ആരും അടുത്തില്ലാത്ത തക്കം നോക്കി പൂവിന്റെ പേരു ചോദിച്ചു. നാഗപത്മേശ്വര പൂവ്‌ലു എന്നാണെന്ന് പറഞ്ഞു. അതു മാത്രമല്ല കോവിലില്‍ നിന്നും ഒരു പൂവെടുത്ത് എന്റെ കൈയ്യിലും തന്നു. അപ്പോഴത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഒരു പൂവ് ചോദിച്ചിട്ട് ഒരു പൂന്തോട്ടം മുഴുവനും കിട്ടിയ സന്തോഷമായിരുന്നെനിക്ക്. അതു കൂടാതെ ആ പൂവുണ്ടാകുന്ന മരം പുറകുവശത്തുണ്ടെന്നും അതിനെ വലം വെച്ചാല്‍ നല്ലതാണെന്ന് പറഞ്ഞ് അങ്ങോട്ടേയ്ക്കുള്ള വഴിയും ചൂണ്ടി കാട്ടി.



അങ്ങനെ ആ ചെടി കാണാന്‍ കൂടെ ഉള്ളവരേയും വിളിച്ചു കൂട്ടി അങ്ങോട്ട് നടന്നു. മരത്തിലെ ഇലകളൊക്കെ പൊഴിഞ്ഞ് പുതിയ ഇലകള്‍ വരുന്നതേയുള്ളൂ. മരത്തിന്റെ തായ്തടിയില്‍ നിന്നും തന്നെയാണ് പൂക്കള്‍ വിരിയുന്നത്. അവിടെ താഴ്‌ഭാഗത്ത് പൂക്കളൊന്നും തന്നെ ഉണ്ടായിരുന്നില്ല കായ്കളും കണ്ടില്ല. പൂജയ്ക്കായി പൂക്കള്‍ പറിയ്ക്കുന്നത് കൊണ്ട് കായാവാന്‍ അവസരം കിട്ടാത്തതു കൊണ്ടാവാം. ഇതിന്റെ പൂവിന് ഹ്യദ്യമായ മണമായിരുന്നു.



വീട്ടിലെത്തി ഗൂഗിളില്‍ അല്പം അന്വേഷണം നടത്തിയപ്പോള്‍ മരത്തിന്റെ ഇംഗ്ലീഷ് പേര് cannonball tree എന്നാണെന്ന് മനസ്സിലായി. വടക്കേ അമേരിക്കയാണ് സ്വദേശം. കാഴ്ചയില്‍ പീരങ്കിയുണ്ടയോടുള്ള ഇതിന്റെ കായുടെ സാദൃശ്യമാണ് ഈ പേരു കിട്ടാന്‍ കാരണം. സംസ്ക്യതത്തില്‍ നാഗപുഷ്പമെന്നും തമിഴില്‍ നാഗലിംഗം, ഹിന്ദിയില്‍ നാഗലിംഗ, തെലുങ്കില്‍ കോടിലിംഗാലു എന്നീ പേരുകളില്‍ അറിയപ്പെടുന്നു.(പക്ഷേ നാഗപത്മേശ്വരാ/നാഗപരമേശ്വരാ എന്നൊന്നും എവിടെയും കണ്ടില്ല) പൂവിന്റെ നടുവില്‍ ശിവലിംഗാക്യതിയില്‍ ഒരു കേസരവും അതിനു ചുറ്റും ലിംഗാക്യതിയിലുള്ള നിരവധി കേസരങ്ങളും അതിനെ സംരക്ഷിക്കുന്ന വിധത്തിലെ ഭാഗത്തിന് പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിന്റെ രൂപസാമ്യവുമാണ് ഈ പേരുകള്‍ക്ക് കാരണം. അതു കൊണ്ടു തന്നെ ശിവക്ഷേത്രങ്ങളില്‍ ഈ പൂവിന് പ്രത്യേക സ്ഥാനമുണ്ട്.



ഈ പൂവ് പ്രധാനമായും ചുവപ്പ്, പിങ്ക്, വെള്ള എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. പൂവിന് 6 ദളങ്ങളോട് കൂടി 5-6 സെ.മീ വലിപ്പത്തില്‍ കാണപ്പെടുന്നു. ഈ പൂവ് തേന്‍ ഉല്പാദിപ്പിക്കുന്നില്ല. ലിംഗാകൃതിയിലുള്ള കേസരങ്ങള്‍ പരാഗണത്തിനും പത്തിയുടെ ആകൃതിയിലുള്ളവ തേനീച്ചകളെ ആകര്‍ഷിക്കാനുമാണുള്ളത്. ലാര്‍വയ്ക്ക് കൊടുക്കാന്‍ വേണ്ടി പൂമ്പൊടി അന്വേഷിച്ചു പൂവിനുള്ളില്‍ കയറുന്ന തേനീച്ചയുടെ തലയിലും പുറത്തും ലിംഗാകൃതിയിലെ കേസരങ്ങള്‍ ഉരസി പൂമ്പൊടി പറ്റി പിടിക്കയും മറ്റു പൂവുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവയുടെ കേസരങ്ങളില്‍ അവ നിക്ഷേപിക്കപ്പെട്ടുമാണ് പരാഗണം നടക്കുന്നത്.



ഇതിന്റെ കായ്കള്‍ക്ക് എകദേശം തേങ്ങയുടെ വലിപ്പമുണ്ടാവും. ഇത് മൂപ്പെത്താനായി എകദേശം 12 മുതല്‍ 18 മാസം വേണ്ടി വരും.കായുടെ വലിപ്പമനുസരിച്ച് 65 മുതല്‍ 550 വരെ വിത്തുകള്‍ കാണപ്പെടുന്നു. കട്ടിയുള്ള പുറം തോടിനുള്ളില്‍ 6 അറകളിലായി മാംസളഭാഗം കാണപ്പെടുന്നു.ഉള്ളിലെ ഭാഗത്തിന് ഇളം പൊന്മാന്‍ നീല നിറമാണ്. വായുവുമായുള്ള സമ്പര്‍ക്കത്തില്‍ അതു ഇരുണ്ട നിറമായി മാറുന്നു. കോഴി, പന്നി, കുരങ്ങ് തുടങ്ങി ജീവികള്‍ ആഹരിച്ച് അവയുടെ കാഷ്ടത്തിലും മലത്തിലുമൂടെയാണ് വിത്ത് വിതരണം ചെയ്യപ്പെടുന്നത്.പൂവുകള്‍ക്ക് ഹൃദ്യമായ മണത്തിനു വീപരീതമായി കായ്ക്ക് ചീഞ്ഞ മണവുമാണുള്ളത്. ഈ മരം 35 മീറ്ററോളം പൊക്കം വെയ്ക്കുമെന്ന് പറയുന്നു.

ശാസ്ത്രീയ നാമം COUROUPITA GUIANENSIS.
കുടുംബം - Lecythidaceae

ബ്രസീല്‍ നട്ടിന്റെ വകയിലെ സഹോദരനാണിദ്ദേഹം.




എനിക്ക് പൂവിന്റെ മുഴുവനായുള്ള ഫോട്ടോസ് എടുക്കാന്‍ സാധിച്ചില്ല. ചുരുങ്ങിയ സമയം കൊണ്ടുള്ള ഒറ്റകൈ അഭ്യാസത്തിലാണ് ഇത്രയും ഫോട്ടോസ് തന്നെ ഒപ്പിച്ചത്. അതിനാല്‍ കൂടുതല്‍ ഫോട്ടോകള്‍ക്കും വിവരങ്ങള്‍ക്കുമായി താല്പര്യമുള്ളവര്‍ക്ക് ഈ ലിങ്കുകളില്‍ കൂടി പോവാം.

1.നമ്മടെ മോഹനം ചുള്ളന്‍സും ഇതിന്റെ പടങ്ങള്‍ പോസ്റ്റിയിരുന്നു. അദ്ദേഹം കമന്റിട്ട ശേഷമാണ് അതെന്റെ ശ്രദ്ധയില്‍ പെട്ടത്.

2.ഇവന്റെ കുടുംബചരിത്രവും സ്വഭാവഗുണവുമിവിടുണ്ട്

3.കൂടുതല്‍ ചിത്രങ്ങള്‍

4. എന്നെ പോലെ പൂവിന്റെ പേരും തപ്പിപ്പോയ ഒരു ആസ്ട്രേലിയക്കാരന്റെ കഥ





ഈ മരവും പൂവുമൊക്കെ കണ്ടപ്പോ ഒരാഗ്രഹം എനിക്കും. ഈ മരം ഒരെണ്ണം വെച്ചു പിടിപ്പിക്കണമെന്ന്. ആര്‍ക്കെങ്കിലും ഇതിന്റെ വിത്തുകളോ തൈകളോ എവിടെ കിട്ടുമെന്ന് അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരണേ. പിന്നെ നമ്മുടെ നാട്ടില്‍ ഈ പൂവിനെ എന്തു പേരിലാ വിളിക്കുന്നതെന്നും.

ഏല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ വിഷുവാശംസകള്‍!

update 3rd september 2008

ബാഗ്ലൂർ ലാൽബാഗിലെ ഫ്ലവർഷോയോടു അനുബന്ധിച്ചു പ്രദർശനത്തിനു വെച്ചിരുന്ന നാഗലിംഗമരത്തിന്റെ കായ്.




Wednesday, April 9, 2008

മഹാനന്ദിയിലേയ്ക്കൊരു യാത്ര


ആന്ധ്രപ്രദേശിലെ കര്‍ണൂള്‍ ജില്ലയിലുള്ള നന്ദ്യാല എന്ന പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രം. ഹൈദ്രാബാദില്‍ നിന്നും 210 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കര്‍ണൂളിലും അവിടെ നിന്നും നന്ദ്യാല വഴി 80 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മഹാനന്ദിയിലെത്താം. ഉര്‍വശിശാപം ഉപകാരം എന്നു പറയുമ്പോലെ ബേലം ഗുഹയിലേയ്ക്കുള്ള യാത്രയില്‍ വഴി തെറ്റിയാണ് ഞങ്ങള്‍ നന്ദ്യാലയിലെത്തിപ്പെട്ടത്. എന്തായാലും എത്തിയ സ്ഥിതിക്ക് പ്ലാനിലില്ലായിരുന്നു മഹാനന്ദി ക്ഷേത്രം കൂടി കണ്ടു കളയാമെന്നു തീരുമാനിച്ചു. അടുത്ത ദിവസം പുലര്‍ച്ചയാവാം ക്ഷേത്രദര്‍ശനമെന്ന തീരുമാനത്തില്‍ ബേലം ഗുഹ സന്ദര്‍ശിച്ച് രാത്രി വീണ്ടും നന്ദ്യാലയിലെത്തി മുറിയെടുത്ത് താമസിച്ചു.

പിറ്റേന്ന് രാവിലെ 7.30 യോട് കൂടി മഹാനന്ദിയിലേയ്ക്ക് പുറപ്പെട്ടു. നമ്മുടെ കുട്ടനാടിനെ ഓര്‍മ്മിപ്പിക്കുന്ന പ്രക്യതിഭംഗിയുള്ള ഒരു ചെറിയ ഗ്രാമത്തിലൂടെയായിരുന്നു യാത്ര. റോഡിനിരുവശവും ബജ്ര (അതോ ഇനി ജവാരിയാണോ (sorghum ) എന്നറിയില്ല) , വാഴ, നെല്ല് അങ്ങനെ പല പല ക്യഷികളുള്ള പാടങ്ങള്‍ കണ്ടങ്ങനെ രസിച്ചു പൊയ്കൊണ്ടിരുന്നപ്പോഴാണ് ദൂരെ ഒരു മഞ്ഞ വര ശ്രദ്ധയില്‍ പെട്ടത്. അടുത്തെത്തിയപ്പോഴാണ് അത് സൂര്യനെ കണ്ണൂചിമ്മാതെ നോക്കി നില്‍ക്കുന്ന സൂര്യകാന്തിപൂക്കളുടെ കൂട്ടമാണെന്ന് പിടികിട്ടിയത്.

അവിടെ ചാടിയിറങ്ങി, സൂര്യകാന്തി പൂക്കളുടെ ഭംഗി ആസ്വദിച്ചും ഫോട്ടോയെടുത്തും അല്പസമയം ചിലവിട്ട ശേഷം യാത്ര തുടര്‍ന്നു. പിന്നെ വഴിയില്‍ കാളവണ്ടികള്‍, എരുമകള്‍, കഴുതകള്‍, വണ്ടികളോട് എന്തോ വൈരാഗ്യം കൊണ്ട് കുരച്ചടുക്കുന്ന നാടന്‍ പട്ടികള്‍, പന്നികള്‍ ഇവയെയൊക്കെ കണ്ടു കണ്ടു ഞങ്ങള്‍ ഒരു ടോള്‍ ഗേറ്റിനരികിലായുള്ള ഉടുപ്പി ഹോട്ടലിനു മുന്നിലെത്തി. വിശപ്പിന്റെ ആക്രമണം തുടങ്ങിയതിനാല്‍ അതു അവസാനിപ്പിച്ചിട്ടാവാം ഇനി യാത്രയെന്നു കരുതി നേരെ അവിടേയ്ക്ക് കയറി. ഹോട്ടലിനുള്ളില്‍ മീരാ ജാസ്മിന്റെ രണ്ടു പടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. ആരാപ്പാ ഈ മീരാ ജാസ്മിന്‍ ഫാനെന്ന് അവിടുത്തെ ഒരു ചേട്ടനോട് തിരക്കി. കടയുടെ മുതലാളിയുടെ സുഹ്യത്താണത്ര മീര. (അതോ എന്നെങ്കിലും കൂടെ നിന്നു ഫോട്ടം എടുത്ത പരിചയം മാത്രമാണോ ഈ സുഹ്യത്ത് ബന്ധം? ആര്‍ക്കറിയാം) ഞങ്ങള്‍ അതൊക്കെ മറന്ന് മസാല ദോശയിലും ഇത്തിരി പോന്ന ഗ്ലാസില്‍ കിട്ടിയ എലക്കായിട്ട ചായയിലും കോണ്‍സെണ്ട്രേറ്റ് ചെയ്തു. മഹാനന്ദിയിലേയ്ക്ക് ഇനി എത്ര നേരം യാത്രയുണ്ടെന്ന് ചേട്ടനോട് തിരക്കി. മഹാനന്ദിയില്‍ തന്നെയാ നിങ്ങള്‍ എന്നു ഉത്തരം കിട്ടി.നടന്നു പോവാനുള്ള ദൂരമേയുള്ളൂ.പിന്നെന്തിനാ വെറുതെ മുപ്പത് രൂപ ടോളും കൊടുത്ത് വണ്ടിയും കൊണ്ട് അകത്ത് പോവുന്നേ?. ബുദ്ധിപൂര്‍വ്വം വണ്ടി അവിടെ തന്നെ പാര്‍ക്ക് ചെയ്ത് ടോള്‍ ഗേറ്റിലെ ചേട്ടനെ പറ്റിച്ചേയെന്ന ഭാവത്തില്‍ നോക്കി ഞങ്ങള്‍ അമ്പലത്തിലേയ്ക്ക് നടന്നു.




ആദ്യം എത്തുന്നത് നന്ദിയുടെ പ്രതിമയുടെ മുന്നിലാണ്. ലോകത്തിലെ ഏറ്റവും വലിയ നന്ദി പ്രതിമയാണിത്. കുറേ സ്ത്രീകള്‍ അതിനു മുന്നിലായിരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഒരു വശത്ത് ശിവന്റെ ഒരു ചെറിയ പ്രതിമ കൂടിയുണ്ട്. കുറച്ചു പേര്‍ ശിവന്റെ കൂടെയിരുന്നു ഫോട്ടം പിടിക്കുന്നു.


അവിടെ ഒന്നു വലം വെച്ച ശേഷം അമ്പലത്തിലേയ്ക്ക് നടന്നു. നിറയെ ജീപ്പുകള്‍ കിടപ്പുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സാധാ ഗ്രാമീണരായിരുന്നു സന്ദര്‍ശകരില്‍ മുന്തിയ പങ്കും. പലരും ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ വേണ്ടി പച്ചക്കറിയും ഗ്യാസുമൊക്കെയായാണ് വരവ് കൂടെ ഒരു 200-250 ചപ്പാത്തിയുടെ ഒരു കെട്ടും. മറ്റു ചിലര്‍ അമ്പലത്തിനു മുന്നിലുള്ള ചാലില്‍ തുണിയലക്കി വിരിക്കുന്നതിന്റെ തിരക്കിലാണ്.


അമ്പലത്തിനിടതു വശത്തായി ഒരു ഷെഡില്‍ രഥം കണ്ടു. ഉത്സവത്തിന് ഉപയോഗിക്കുന്നതാവും. അതിനടുത്തുള്ള വ്യത്താക്യതിയില്‍ കെട്ടിയിട്ടിരിക്കുന്ന മതിലിനുള്ളില്‍ മുറം കെട്ടു കെട്ടായി വെച്ചിരിക്കുന്നു. മുറം കച്ചവടം തക്യതിയായി നടന്നു കൊണ്ടിരിക്കുന്നു.


ഓലമേഞ്ഞ നടപ്പാതയിലൂടെ നടന്ന് അകത്തേയ്ക്കുള്ള വാതിലിലെത്തിയപ്പോള്‍ ഒരാള്‍ തടഞ്ഞു നിര്‍ത്തി. ടിക്കറ്റ് എടുക്കണമത്രേ. അപ്പോഴാണ് മുന്നിലുള്ള ബോര്‍ഡ് കണ്ടത് സാധാ ദര്‍ശനത്തിനു 5 രൂപ. 50 രുപ ടിക്കറ്റാണേല്‍ സ്പെഷ്യല്‍ ദര്‍ശനവും നടത്താം. സിനിമാ തിയറ്ററില്‍ കയറും പോലെ ശിവനെ ദര്‍ശിക്കാനും ടിക്കറ്റ്! വണ്ടി പൂജിച്ചു കൊടുക്കുന്നതിന് വണ്ടിയുടെ വലിപ്പമനുസരിച്ച് പല പല റേറ്റുകള്‍. ഓരോന്നും അക്കമിട്ട് ബോര്‍ഡില്‍ എഴുതി വെച്ചിട്ടുണ്ട്. വലതു വശത്തെ ടിക്കറ്റ് കൌണ്ടറില്‍ നിന്നും ടിക്കറ്റുമെടുത്ത് അകത്ത് കയറി.



പടിപ്പുര കയറി അകത്തേയ്ക്ക് ചെന്നാല്‍ ഇരു വശങ്ങളിലും ഓരോ കുളങ്ങള്‍ കാണാം. ഇത് വിഷ്ണു ഗുണ്ഡം ബ്രഹ്മഗുണ്ഡം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇതിലെ വെള്ളത്തിനെ ഇരുണ്ട പച്ചനിറമാണ്.അതില്‍ നീന്തി തുടിക്കുന്ന കോമളന്മാരും കോമളാംഗികളും അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൊച്ചുകുട്ടികളും. അവരുടെ കുളിസീന്‍ പിടിച്ച് ചുമ്മാ കന്നഡ, മറാത്തി, തെലുങ്ക് എന്നീ ഭാഷകളിലെ തെറികള്‍ കേള്‍ക്കണ്ടായെന്നു കരുതി അടുത്ത പടിപ്പുര കയറി ഉള്ളിലേയ്ക്ക് പ്രവേശിച്ചു. അവിടെ നടുവില്‍ 60 അടി വലിപ്പമുള്ള ചതുരസ്ക്യതിയിലെ ഒരു കുളവും(രുദ്ര ഗുണ്ടം) അതിനൊത്ത നടുവില്‍ ഒരു മണ്ഡപവും കാണാം.

മഹാനന്ദിയുടെ പ്രത്യേകതയാണീ കുളം. അതില്‍ വെള്ളത്തിന്റെ തെളിമ പറഞ്ഞറിയിക്കാന്‍ വയ്യാ. അടിത്തട്ട് വ്യക്തമായി കാണാന്‍ പറ്റുന്ന രീതിയില്‍ ക്രിസ്റ്റല്‍ക്ലിയറായുള്ള വെള്ളം.


5 അടി ആഴമുള്ള ജലമാണിതെന്ന് ഈ ഫോട്ടോ നോക്കിയാല്‍ തോന്നുമോ?

ഹിമാലയത്തിലല്ലാതെ ഇത്രയും ശുദ്ധതയുള്ള ജലം ഇന്ത്യയിലൊരിടത്തുമില്ലെന്ന് പറയപ്പെടുന്നു. മുന്‍‌കാലങ്ങളില്‍ ഈ കുളത്തില്‍ മുങ്ങി കുളിക്കാന്‍ ആളുകളെ അനുവദിക്കുമായിരുന്നു. ഇപ്പോ എന്തോ അതിലേയ്ക്ക് പ്രവേശനം തടഞ്ഞിരിക്കയാണ്.


വെളളത്തിന്റെ ആഴം എല്ലായ്പ്പോഴും 5 അടിയില്‍ നിലനിര്‍ത്തുന്ന രീതിയിലാണിതിന്റെ നിര്‍മാണം. ഏതു വഴിയില്‍ കൂടെയാണ് ഈ വെള്ളം കുളത്തിലേയ്ക്ക് വരുകയും ഇതില്‍ നിന്നും പുറത്തേ രണ്ടു കുളത്തിലേയ്ക്ക് പോവുകയും ചെയ്യുന്നതെന്ന് ഇതു വരെ കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല. പുറത്തുള്ള കുളങ്ങളില്‍ നിന്നും വെള്ളം ക്യഷിയാവശ്യങ്ങള്‍ക്കായി കൊണ്ടു പോവുന്നു. ഏക്കര്‍ കണക്കിന് ക്യഷിനിലങ്ങള്‍ ഈ വെള്ളത്തെ ആശ്രയിച്ച് ക്യഷി നടത്തി വരുന്നു.

ഇവിടെയുള്ളത് സ്വയംഭൂ ലിംഗമാണ്. അതിനു തൊട്ടു താഴെ നിന്നാണ് വെള്ളം പുറത്തേയ്ക്ക് വരുന്നത്. ഈ അമ്പലത്തിന്റെ മറ്റൊരു പ്രത്യേകതയായി പറയുന്നത് ദര്‍ശനത്തിനെത്തുന്നവര്‍ക്കെല്ലാം വിഗ്രഹത്തിലും ഉറവയിലും തൊട്ട് സ്വയം പൂജ ചെയ്യാമെന്നതാണ്. പക്ഷേ അവിടെ ഞാന്‍ കണ്ട കാഴ്ച വ്യത്യസ്തമായിരുന്നു. സെപ്ഷ്യല്‍ ദര്‍ശനത്തിന് ടിക്കറ്റെടുത്തവരെ മാത്രമേ ഇപ്പോള്‍ അതിന് അനുവദിക്കുന്നുള്ളൂ. സെയിത്സ്മാന്മാരെ പോലെ പൂജാരികള്‍ ആളെ പിടിക്കാന്‍ നില്‍ക്കുന്നു. രുദ്രാക്ഷം വില്പനയ്ക്ക് ഓരോരുത്തരുടെയും കയ്യിലുണ്ട്. പൂജയ്ക്കായുള്ള പൂക്കളുടെ കൂട്ടത്തില്‍ നല്ല ഭംഗിയുള്ള ഞാനിതു വരെ കാണാത്ത ഒരു തരം പൂവ് കണ്ടു. ആ പൂവുണ്ടാവുന്ന മരവും ഉണ്ടവിടെ കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാനും കല്യാണം നടക്കാതവര്‍ക്ക് കല്യാണം നടക്കാനും ആ മരത്തിനെ വലം വെച്ചാല്‍ മതിയെന്നാണ് വിശ്വാസം.

അമ്പലത്തിനു ചുറ്റിനും വമ്പന്‍ മരങ്ങളുണ്ട്. നല്ലമല കാടിന്റെ അടിവാരത്തായാണീ അമ്പലം സ്ഥിതി ചെയ്യുന്നത്. ഇതു കൂടാതെ 10 മൈല്‍ ചുറ്റളവില്‍ 9 അമ്പലങ്ങള്‍ കൂടിയുണ്ട്. പത്മ നന്ദി, നാഗനന്ദി, വിനായകനന്ദി, ഗരുഡനന്ദി, ബ്രഹ്മനന്ദി, സൂര്യനന്ദി, വിഷ്ണു നന്ദി, സോമനന്ദി, ശിവനന്ദി എന്നിവയാണവ. ഈ അമ്പലങ്ങളിലെല്ലാം ഒരു ദിവസം കൊണ്ട് സൂര്യാസ്തമയത്തിനു മുന്നേയായി ദര്‍ശനം പൂര്‍ത്തിയാക്കണമെന്നാണ് വിശ്വാസം.


1500 കൊല്ലത്തോളം പഴക്കമുള്ള പാരമ്പര്യമുള്ള മനോഹരമായ ക്ഷേത്രം പക്ഷേ വളരെയധികം കച്ചവടവല്‍കരിക്കപ്പെട്ടു പോയിരിക്കുന്നു. ആള്‍തിരക്കില്ലാത്ത, പോക്കറ്റിന്റെ കനം നോക്കി പൂജ ചെയ്യാത്ത, ഒരു പൂജാരി മാത്രമുള്ള ആ ക്ഷേത്രം ഞാനൊന്ന് ഭാവനയില്‍ കണ്ടു. ആ പരിശുദ്ധമായ വെള്ളത്തില്‍ മുങ്ങി കുളിച്ച് ആ വിഗ്രഹത്തില്‍ പൂജ ചെയ്യുന്ന ആ സംത്യപ്തി എന്തായിരിക്കും. പക്ഷേ ഇപ്പോഴുള്ള അതിന്റെ അവസ്ഥ കണ്ട് ഒന്നു പ്രാര്‍ത്ഥിക്കാന്‍ പോലും മറന്നാണ് ഞാന്‍ മഹാനന്ദിയില്‍ നിന്നും ഇറങ്ങിയത്.


തുടര്‍വായന

മഹാനന്ദി ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യം